14കാരനെ മർദിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

പതിനാലുകാരനെ മർദിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ബിജെപി വാർഡ് ഭാരവാഹിയായിരുന്നു മനോജ്. 14 കാരനെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസം മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. കാപ്പിൽ പിഎസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്ക് മർദ്ദനമേറ്റ കേസിലായിരുന്നു മനോജ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മർദ്ദിച്ചത്.

വീട്ടിലെ ആക്രിസാധനങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോൾ ആയിരുന്നു മർദ്ദനം. ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പട്ടിണിയെ തുടർന്നാണ് വീട്ടിലെ ആക്രി സാധനങ്ങൾ വിൽക്കാനായി പോയത് എന്നായിരുന്നു ഷാഫിയുടെ മാതാവ് പറഞ്ഞത്. ഇതേ തുടർന്നായിരുന്നു മനോജിനെ അറസ്റ്റ് ചെയ്തത്.

Share this story