കടമെടുപ്പ് പരിധി ഹർജി: സർക്കാർ സുപ്രീം കോടതിയിൽ പോയി വടി കൊടുത്ത് അടി വാങ്ങിയെന്ന് സതീശൻ

കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ഹർജി ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി കേരളത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ സുപ്രീം കോടതിയിൽ വടി കൊടുത്ത് അടി വാങ്ങി. കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണമെന്ന് കോടതി പറഞ്ഞുവെന്നും സതീശൻ ആരോപിച്ചു

യുഡിഎഫ് ഉയർത്തിയ വാദങ്ങൾ കോടതി ശരിവെച്ചു. നവകേരള സദസിൽ ഉടനീളം പ്രചരിപ്പിച്ച ഒരു വാദമുഖവും സുപ്രീം കോടതിയിൽ കേരളം ഉന്നയിച്ചില്ല. കേന്ദ്രം തരാനുണ്ടെന്ന പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയിൽ പറഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ ധനമന്ത്രി തോമസ് ഐസകാണ്

നികുതിപിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയുമാണ് എല്ലാത്തിനും കാരണം. ഇനി കടമെടുക്കാൻ അനുവദിച്ചാൽ എന്താകും കേരളത്തിന്റെ സ്ഥിതി. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറി. 54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നത് പച്ചക്കള്ളമാണെന്നും സതീശൻ ആരോപിച്ചു.
 

Share this story