പെരുമ്പാവൂരിൽ ക്രൂരത: മോഷണമാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ പോലീസ് പിടിയിൽ
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ആൾക്കൂട്ടക്കൊല. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലക്കൊല്ലുകയായിരുന്നു. സംഭവത്തിൽ 6 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളും ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ.എം. വിനീർ എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണിവർ. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് 6 പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാളുടെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരുക്കേൽക്കുകയും എല്ലുകൾ ഒടിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
