ഉദ്യോഗാർത്ഥികൾ സമരത്തിൽ നിന്ന് പിന്തിരിയണം; റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

ഉദ്യോഗാർത്ഥികൾ സമരത്തിൽ നിന്ന് പിന്തിരിയണം; റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് വലിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ഥിരപ്പെടുത്തിയവയൊന്നും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തതല്ല. ലിസ്റ്റിലുള്ളവരെ സ്ഥിരപ്പെടുത്തൽ ബാധിക്കില്ലെന്നും കുപ്രചരണം മനസിലാക്കാൻ ഉദ്യോഗാർത്ഥികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിന്തിരിയണമെന്ന് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കക്ഷിരാഷ്ട്രീയ താൽപ്പര്യത്തിൽ കുടുങ്ങി അപകടാവസ്ഥയിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് മുന്നറിയിപ്പ് നൽകി. അർഹതയുണ്ടെങ്കിലേ തൊഴിൽ ലഭിക്കുകയുള്ളുവെന്നും റാങ്ക് ലിസ്റ്റിലുണ്ടെങ്കിൽ നിയമനം കിട്ടണമെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധ്യമായത് ചെയ്യുന്നതിന് സർക്കാരിന് അറച്ചു നിൽപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ അഞ്ചിരട്ടി വരും റാങ്ക് ലിസ്റ്റ്. റാങ്ക് ലിസ്റ്റുകൾ അനന്തമായി നീട്ടില്ല. ലിസ്റ്റിലുള്ളതിനേക്കാൾ തൊഴിൽ അന്വേഷകർ പുറത്തുണ്ട്. കൂടുതൽ പേർ ഓരോ വർഷവും പരീക്ഷയെഴുതാൻ കാത്തിരിക്കുകയാണ്. പുതിയ ലിസ്റ്റുകൾ കഴിവുള്ളവരെ നിയമിക്കാൻ സഹായകമാകുമെന്നും കാലാവധി നീട്ടുന്നത് പുതിയ തലമുറക്ക് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തിലേതുപോലെ നീണ്ട കാലാവധി റാങ്ക് ലിസ്റ്റിന് നൽകാറില്ല. കരാർ നിയമനം നിർത്തിയത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയത് 5910 പേരെ മാത്രമാണ്. രണ്ട് വർഷമായവർ മുതൽ ഇനി നിയമിക്കാനിരിക്കുന്നവരെ വരെ സ്ഥിരപ്പെടുത്തി യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. ഉൾപ്പെടുത്തലോ പുറംതള്ളലോ ഈ സർക്കാർ നടത്തിയില്ല. സ്ഥിരപ്പെടുത്തിയത് മാനദണ്ഡപ്രകാരം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story