വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
കൊച്ചി: വയനാട്ടിലെ വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. എക്സൈസാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി പരിശോധനക്കിടെ കണ്ടെടുത്തത് 67 ലിറ്ററിലധികം മദ്യം. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി.
മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നായിരുന്നു ആന്റോ ആദ്യം പറഞ്ഞിരുന്നത്. നാടകീയ രംഗങ്ങളാണ് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്നത്. റെയ്‌ഡിനിടെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്.ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് വീട്ടിൽ നിന്നും ലഭിച്ചത്. വിദേശ നിർമ്മിത മദ്യം – 43 ലിറ്റർ, വിദേശ വൈൻ- 4.824 ലിറ്റർ, കേരള വൈൻ – 5.500 ലിറ്റർ, മിലിട്ടറി ലിക്കർ- 860 ml, വീട്ടിൽ നിർമ്മിച്ച വൈൻ എന്ന് തോന്നുന്ന പദാർത്ഥം-12.750 ലിറ്റർ എന്നിവയാണ് എക്‌സൈസ് പിടിച്ചെടുത്തത്.
കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിൻറെ ഉറവിടം എക്സൈസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്ന് കണ്ടെത്തിയ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക.
