മൂന്നാമത്തെ കവർച്ചയിൽ പിടിവീണു; കല്ലറകളിലെ ഗ്രാനൈറ്റ് മോഷണക്കേസിൽ മൂന്ന് പേർ പിടിയിൽ

സെമിത്തേരി

പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ പള്ളി സെമിത്തേരികളിൽ നിന്ന് കല്ലറകളിലെ ഗ്രാനൈറ്റ് കവർച്ച നടത്തിയ സംഘം പോലീസ് പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് കട നടത്തുന്നവരാണിവർ. കടയുടമ തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, തൊഴിലാളികളായ പശ്ചിമ ബംഗാൾ സ്വദേശി സുർജിത്, പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.

ഗ്രാനൈറ്റ് ക്ഷാമം രൂക്ഷമായതോടെയാണ് സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിക്കാൻ ഇവർ പദ്ധതിയിട്ടത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിക്കുന്ന ഗ്രാനൈറ്റ് മറ്റ് പള്ളികളിലെ മരണാനന്തര ചടങ്ങുകൾക്കായി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മേഖലയിലെ മൂന്ന് പള്ളികളിൽ മോഷണം നടത്തിയ സംഘം മൂന്നാമത്തെ പള്ളിയിലെ കേസിന്റെ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.

ആദ്യ രണ്ട് പള്ളികളിലെയും ഗ്രാനൈറ്റ് മോഷണത്തിൽ സിസിടിവി ദൃശ്യം ഉൾപ്പെടെ ഒരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ല. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും നിന്നായിരുന്നു ആദ്യം മോഷണം നടത്തിയത്. കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റായിരുന്നു മോഷണം പോയിരുന്നത്. 

Tags

Share this story