പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും കേന്ദ്രം; കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി വിട്ടുവീഴ്ചാ ചർച്ചകൾക്ക് സാധ്യത
പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും ശ്രമം ആരംഭിച്ച് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.
പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ പ്രതീക്ഷയിലാണ് കേന്ദ്രം.
കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വലിയ പോരാട്ടമാണ് നടന്നിരുന്നത്. തൃണമൂൽ കോൺഗ്രസ് അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിലും ഡിഎംകെ അധികാരത്തിലിരുന്ന തമിഴ്നാട്ടിലും ധാരണ പത്രത്തിൽ ഒപ്പു വച്ചിരുന്നില്ല. എന്നാൽ കേരളത്തിൽ എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ധാരണയുണ്ടാക്കിയെങ്കിലും വിവാദമായതിന് പിന്നാലെ ഉപേക്ഷിച്ചിരുന്നു. എന്താവും വിഷയത്തിൽ കോൺഗ്രസ് സർക്കാരിന്‍റെ നിലപാടെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തുടനീളമുള്ള 14,500-ലധികം സർക്കാർ സ്കൂളുകളെ ആധുനിക സൗകര്യങ്ങളോടെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പിഎം ശ്രീ. 2022-ൽ ആരംഭിച്ച ഈ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി ഇവയെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ചാണ് കേരളത്തിൽ ഈ പദ്ധതിയെ രാഷ്ട്രീയവും നയപരവുമായി എതിർത്തത്.
