യാതൊരു ഉളുപ്പുമില്ലാതെയാണ് സിപിഎം സ്വകാര്യ വിദ്യാഭ്യാസ മേഖലയെ വാരിപ്പുണരുന്നതെന്ന് ചെന്നിത്തല

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്തെ കൊണ്ടെത്തിച്ച ശേഷം അതിനെ കൈപിടിച്ചുയർത്താൻ കഴിയാതെ കള്ള വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ മാത്രമാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് രമേശ് ചെന്നിത്തല. രണ്ടു ടേമായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിന്റെ വിനാശകരമായ സാമ്പത്തിക നയങ്ങളും ധൂർത്തും അഴിമതിയും കാരണമാണ് കേരളം കടക്കെണിയിലായത്.

ധനമന്ത്രി തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ബജറ്റ് പ്രസംഗം തെളിയിക്കുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗങ്ങളിലെ പ്രഖ്യാപനങ്ങളിലെ ഒരംശം പോലും നടപ്പാക്കിയിട്ടില്ല. ഇത്തവണ വീണ്ടും പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുന്നു. ഒന്നും നടപ്പാവാൻ പോകുന്നില്ല. കൈയിൽ നയാപൈസ ഇല്ലാതെ കോടികളുടെ പ്രഖ്യാപനങ്ങൾ നടത്തുന്ന മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ സൂത്രപ്പണി തന്നെയാണ് ബാലഗോപാലും നടത്തുന്നത്.

സ്വകാര്യ സർവകലാശാലകളേയും വിദേശ സർവകലാശാലകളെയും അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തുന്ന ധനമന്ത്രി അതിന് മുൻപ് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലക്കെതിരെയും സ്വകാര്യമേഖലക്ക് എതിരെയും സി.പി.എമ്മും ഇടതു പക്ഷവും നടത്തിയ സമരാഭാസത്തിലൂടെ കേരളത്തെ കുരുതിക്കളമാക്കിയിരുന്നു. ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ വാരിപ്പുണരുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

Share this story