തീക്കോയി ശിശുക്കടത്ത്; പ്രതികൾ നേരത്തെയും നവജാത ശിശുവിനെ വിറ്റതായി കണ്ടെത്തൽ: വാട്സ്ആപ്പ് ചാറ്റ് പുറത്ത്

കൈ കുഞ്ഞ്

കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ആറുമാസം മുമ്പ് ഒരു നവജാത ശിശുവിനെ ലക്ഷങ്ങൾ വാങ്ങി തൊടുപുഴയിലെ ഒരു കുടുംബത്തിന് വിറ്റതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനീനയുടെ നേതൃത്വത്തിലായിരുന്നു ഈ ഇടപാടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തമിഴ്നാട് സ്വദേശിനിയെ തൊടുപുഴയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രസവിപ്പിച്ച ശേഷം കുഞ്ഞിനെ പണം നൽകി വാങ്ങുകയും പിന്നീട് തൊടുപുഴയിലെ ഒരു കുടുംബത്തിന് കൂടുതൽ തുകയ്ക്ക് കൈമാറുകയും ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസ് തൊടുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്.

ഇതിന് മുമ്പും സമാന രീതിയിൽ കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞുങ്ങളെ ലഭ്യമാക്കാൻ കൂടുതൽ സ്ത്രീകളെ സംഘം സമീപിച്ചിരുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ഇടനിലക്കാരുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഓഗസ്റ്റ് 3-ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

അതേസമയം, കേസിലെ പരാതിക്കാരിയായ അസം സ്വദേശിനിയുമായി പ്രതികൾ നടത്തിയ വാട്സ്ആപ്പ് ചാറ്റും പുറത്തുവന്നു. രണ്ട് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നതും ഗർഭകാല സ്കാൻ റിപ്പോർട്ടുകളും മറ്റ് രേഖകളും ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. രണ്ട് ലക്ഷം രൂപ എന്തിനാണെന്ന യുവതിയുടെ ചോദ്യത്തിന് പ്രതികൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. “എനിക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയുമോ?” എന്ന ആശങ്കയും യുവതി ചാറ്റിൽ പങ്കുവെക്കുന്നു.

‘രാജേഷ്’ എന്ന പേരിൽ വാട്സ്ആപ്പ് വഴി യുവതിയുമായി ബന്ധപ്പെട്ടത് കേസിൽ അറസ്റ്റിലായ അർജുനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ ഡിജിറ്റൽ തെളിവും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Tags

Share this story