കുട്ടികള്‍ക്കും വേണം ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും: കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

Helmat

യാത്രയില്‍ കുട്ടികള്‍ നിര്‍ബന്ധമായി ഹെല്‍മറ്റ് ധരിക്കുകയും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുകയും ചെയ്യണമെന്നു കേരള പൊലീസ്. കുട്ടികള്‍ വാഹനം ഓടിക്കുന്നതു 35000 രൂപ പിഴയും, രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :-

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍??

2019-ല്‍ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോര്‍ വാഹന നിയമപ്രകാരം 4 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാല്‍ നമ്മില്‍ പലരും കുട്ടികള്‍ക്കായി ഹെല്‍മെറ്റ് വാങ്ങുന്നതില്‍ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവന്‍ പണയം വയ്ക്കുകയാണ്.  കുട്ടികള്‍ക്ക് ഇണങ്ങുന്ന ഹെല്‍മെറ്റ് നിര്‍ബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്‍റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക.

കാറിലാണെങ്കില്‍ 14 വയസ്സിന് മുകളിലേക്ക് നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റും, അതിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ശരീരവലിപ്പമനുസരിച്ച് സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുക. സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തുന്ന അത്യന്തം അപകടം നിറഞ്ഞ പ്രവര്‍ത്തി ഒഴിവാക്കുക. കഴിയുന്നതും കുട്ടികളെ പുറകിലെ സീറ്റില്‍ ഇരുത്തുക, മടിയില്‍ ഇരുത്തിക്കൊണ്ട് യാത്ര കഴിയുന്നതും ഒഴിവാക്കണം, മുന്‍ സീറ്റില്‍ പ്രത്യേകിച്ചും. കുട്ടികള്‍ ഉള്ളപ്പോള്‍ ചൈല്‍ഡ് ലോക്ക് നിര്‍ബന്ധമായും ഉപയോഗിക്കുക. ഡോര്‍ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി (വലത് കൈ കൊണ്ട് ഇടത് ഡോര്‍ തുറക്കുന്ന രീതി) പരിശീലിപ്പിക്കുന്നത് ഉചിതമായിരിക്കും . 

വാഹനം നിര്‍ത്തിയിടുമ്പോള്‍ എന്‍ജിന്‍ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക. ഇതുമൂലം കുട്ടികള്‍ ആക്‌സിലറേറ്ററില്‍ അറിയാതെ തിരിച്ചും, ഗിയര്‍ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഏറ്റവും കഠിനമായ ശിക്ഷാവിധികള്‍ പ്രായപൂര്‍ത്തിയായാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം. 2019 -ല്‍ പുതുതായി 199(A) വകുപ്പ് കൂട്ടി ചേര്‍ക്കുക വഴി ജുവനൈല്‍ ആയ കുട്ടികള്‍ വാഹനം ഓടിക്കുന്നത് ഇപ്പോള്‍ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്‍റെ രജിസ്‌ട്രേഷനും രക്ഷിതാവിന്‍റെ ലൈസന്‍സും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാനും കഴിയൂ

Share this story