ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റ്: എം വിൻസന്റ്

ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റെന്ന് എം വിൻസന്റ് എംഎല്‍എ. ഒരു ഇലക്ട്രിക് ബസിന്റെ വില 94 ലക്ഷമാണ്. 15 വർഷം കൊണ്ട് പണം തിരിച്ചടയ്ക്കുമ്പോൾ ഒരു ബസിന് 1.34 കോടി രൂപ ആകുമെന്നും ബാറ്ററി മാറാൻ മാത്രം 15 വർഷത്തിനിടെ 95 ലക്ഷം രൂപ ചെലവ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റ് കണക്കനുസരിച്ച് ഒരു ബസിന്റെ ഒരു ദിവസത്തെ വരവ് 6026 രൂപയും ചെലവ് 4753 രൂപയുമാണ്. ചെലവിൽ ബസിന്റെ തിരിച്ചടവും ബാറ്ററി മാറുന്ന ചെലവും ഉൾപ്പെടുത്തിയിട്ടില്ല. ഈ ചെലവുകൾ കെഎസ്ആർടിസിയാണ് വഹിക്കുന്നത്. ലാഭം പോകുന്നത് സ്വിഫ്റ്റ് കമ്പനിക്കാണ്. ഇലക്ട്രിക് ബസിന്റെ പർച്ചേഴ്‌സ് ഓർഡർ പുറത്തുവിട്ടിട്ടില്ല. ടെന്‍ഡര്‍ ഓർഡർ വിവരങ്ങളും പുറത്തുവിടണം. ഇത് മറച്ചുവെച്ചിരിക്കുന്നത് ദുരൂഹമാണെന്നും എം വിൻസന്റ് ആരോപിച്ചു.

ഇലക്ട്രിക് ബസ് നഷ്ടമെന്ന ഗണേഷ്‌ കുമാറിന്റെ വാദത്തെ പിന്തുണച്ച് കെഎസ്ആർടിസിയിലെ കോൺഗ്രസ് തൊഴിലാളി സംഘടനയായ ടിഡിഎഫും രംഗത്തെത്തി. ഒരു ഇലക്ട്രിക് ബസിന് 15 വർഷം കൊണ്ട് 2.29 കോടി രൂപ ചെലവാകും. ഒരു ബസിന് പ്രതിദിനം 9392 രൂപ ചെലവാകും. മാനേജ്മെന്റ് നടത്തുന്ന കള്ളക്കളി തെളിഞ്ഞുവെന്നും സംഘടന പറഞ്ഞു. കെഎസ്ആർടിസി അടയ്‌ക്കേണ്ട കണക്ക് മാനേജ്മെന്റ് പറയുന്നില്ല.

ഇലക്ട്രിക് ബസ് കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുമെന്നും ആരോപണമുണ്ട്. കിഫ്‌ബിയിൽ നിന്ന് വായ്പയെടുത്ത് കെഎസ്ആർടിസി വാങ്ങിയ 50 ഇലക്ട്രിക് ബസുകളെ കുറിച്ചാണ് വാദം.'

Share this story