2021-22ൽ പതിനായിരം കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; 8383 കിലോമീറ്റർ റോഡ് പൂർത്തിയാകും

2021-22ൽ പതിനായിരം കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; 8383 കിലോമീറ്റർ റോഡ് പൂർത്തിയാകും

2021-22 വർഷത്തിൽ പതിനായിരം കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം 8383 കിലോമീറ്റർ റോഡ് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങളാണ് കേരളം ദർശിക്കുന്നത്. കിഫ്ബി, റീബിൽഡ് കേരള, കെഎസ്ഡിപി, വാർഷിക പദ്ധതികൾ ഇവയെല്ലാം പ്രയോജനപ്പെടുത്തി 25,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ കുറിപ്പ്‌

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനു ഇന്ന് തുറക്കം കുറിക്കുകയാണ്. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. നമ്മുടെ നാടിന്‍റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസ്സരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. 251.48 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മ്മാണം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈന്‍ ഫുട്ട്പ്പാത്തും ഉണ്ടാകും. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും, പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേല്‍പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടങ്ങളില്‍ റെയില്‍വേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

വികസനത്തിലും ക്ഷേമത്തിലും അടിസ്ഥാന സൗകര്യത്തിലും സ്വപ്നം കാണാന്‍ കഴിയാത്ത മുന്നേറ്റമാണ് ഈ നാലര വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായത്. നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ സര്‍ക്കാര്‍ അതിന്‍റെ കൂടെ നിന്നു, അപ്പോള്‍ അതിന്‍റേതായ മാറ്റങ്ങളുണ്ടായി. ഇവിടെയൊന്നും നടക്കില്ലെന്ന ചിന്തയെ മാറ്റി ഇവിടെ പലതും നടക്കുമെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ ഇക്കാലയളവില്‍ സര്‍ക്കാരിന് സാധിച്ചു.

നമ്മുടെ നാടിന്‍റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സര്‍ക്കാര്‍ സാധ്യമാക്കി വരുന്നത്. പൊതുഗതാഗത രംഗത്തു വലിയ മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന പദ്ധതികളാണ് അടുത്തുതന്നെ പൂര്‍ത്തിയാകാന്‍ പോകുന്നത്.

Share this story