സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്; പിണറായിക്ക് കുരുക്കായി മകൾ വീണയുടെ മൊഴി

വീണ ടി വിജയൻ

സിഎംആര്‍എല്‍ എക്‌സാലോജിക് കള്ളപ്പണമിടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്കായി മകള്‍ വീണ ടിയുടെ മൊഴിയും. പിണറായി-കര്‍ത്ത ബന്ധമടക്കം ഇഡിയുടെ പല ചോദ്യങ്ങള്‍ക്കും ‘അച്ഛനെ അറിയൂ’ എന്നാണ് വീണ മറുപടി നല്‍കിയത്. വീണയ്ക്ക് ഐ.ടി. സേവനത്തിന്റെ പേരിൽ രണ്ടേമുക്കാല്‍ കോടിയിലേറെ രൂപ നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന ശശിധരൻ കർത്തയുടെ മൊഴിയും ഇഡി പരിശോധിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ്. ചോദ്യം ചെയ്യലിനിടെ പിണറായി വിജയനും ശശിധരൻ കർത്തയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും “പി വി” എന്ന ചുരുക്കെഴുത്ത് ഉൾപ്പെട്ട കുറിപ്പുകളെക്കുറിച്ചും ഇഡി വീണയോട് ചോദിച്ചപ്പോൾ പല ചോദ്യങ്ങൾക്കും “അച്ഛനോട് ചോദിക്കൂ” എന്നായിരുന്നു മറുപടിയെന്നാണ് വിവരം.

ഇതോടെ കര്‍ത്തയുടെയും വീണയുടെയും മൊഴികള്‍ കേസില്‍ പിണറായി വിജയന്റെ ചോദ്യം ചെയ്യല്‍ അനിവാര്യമാക്കുകയാണ്. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട് പിണറായിയുടെ അറിവോടെയന്ന നിഗമനത്തിലാണ് ഇഡി. ഇതിന് പുറമെ പിണറായി വിജയനില്‍ നിന്ന് വ്യക്തത വരുത്തേണ്ട കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന കണ്ടെത്തിയ കുറിപ്പടികളിലെ പിവി എന്ന പരാമര്‍ശത്തിലും പിണറായി വിജയന്‍ മറുപടി നല്‍കേണ്ടി വരും. കര്‍ത്തയുടെ ഡയറിയിലും പിണറായി വിജയന്റെ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിഎംആര്‍എല്‍ വ്യാജ ബില്ലുകള്‍ ചമച്ച് 182 കോടി വെട്ടിച്ച് കള്ളപ്പണമിടപാടുകള്‍ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ആ പണം രാഷ്ട്രീയ നേതാകള്‍ക്കടക്കം നല്‍കാന്‍ വിനിയോഗിച്ചുവെന്നാണ് മൊഴി. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ആരുടെ കൈകളിലെത്തിയെന്നത് കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. പിണറായി വിജയന് പുറമെ കൂടുതല്‍ രാഷ്ട്രീയ നേതാക്കളും വരും ദിവസങ്ങളില്‍ ഇഡിയുടെ ചോദ്യമുനയിലെത്തും.

Tags

Share this story