സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; വീണയെ ഉടൻ ചോദ്യം ചെയ്യില്ല: കോടതി ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടിയെന്ന് ഇ.ഡി

Veena ED

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടി-യുടെ ചോദ്യം ചെയ്യല്‍ ഉടന്‍ ഇല്ല. സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇ ഡി സമന്‍സ് അയക്കുക. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്നും ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സിഎംആര്‍എല്ലിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുക. വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ യാതൊരുവിധത്തിലുള്ള കര്‍ശന നടപടികളും പാടില്ലെന്ന് കോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളിലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ ടിയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ലെന്ന് ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ പരിശോധന തുടരുകയാണ്.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച സിഎംആര്‍എല്ലിന്റെ ഹര്‍ജി പരിഗണിച്ചത്. ഇ ഡിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്‍ ആരോപിച്ചത്. അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്ന് ഇ ഡിക്ക് പറയാന്‍ കഴിയില്ല. ഇ ഡിയുടെ സമന്‍സ് കോടിയില്‍ ചോദ്യം ചെയ്തത് അന്വേഷണത്തോടുള്ള നിസ്സഹകരണം അല്ല. അപ്രിയമായ രീതിയിലാണ് ഇ ഡി ഇടപെട്ടത്. ഇ ഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവം ഉണ്ട്. എഫ്ഐആര്‍ ഇല്ലാതെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. അധികാര പരിധി മറികടന്നാണ് ഇ ഡിയുടെ അന്വേഷണമെന്നും സിഎംആര്‍എല്‍ വാദിച്ചു.

രേഖകള്‍ ക്രോഡീകരിച്ച് വെയ്ക്കുകയാണ് ചെയ്തതെന്നാണ് ഇ ഡി കോടതിയില്‍ പറഞ്ഞത്. നടപടിക്ക് ആധാരമായ കുറ്റകൃത്യമുണ്ട്. വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്താന്‍ പിഎംഎല്‍എ നിയമപ്രകാരം ഇ ഡിക്ക് അധികാരമുണ്ടെന്നും ഇ ഡി വിശദീകരിച്ചു. വാദം കേട്ടശേഷം വിധി പറയുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Tags

Share this story