മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം മുടങ്ങും; അനുമതി നിഷേധിച്ച് കേന്ദ്രം

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാൻ പദ്ധതി ഇട്ടിരുന്നു.
ഈ മാസം 16ന് ബഹ്റൈനിൽ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്റൈൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികൾക്കായി ഇടതുസർക്കാർ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോർക്ക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നു. 24, 25 തീയകളിൽ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കാനും. 30ന് ഖത്തർ സന്ദർശിക്കാനുമായിരുന്നു പദ്ധതി. നവംബർ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.