ഭൂമിയും കെട്ടിടവും സര്‍ക്കാരിനെ തിരികെ ഏല്‍പ്പിച്ച് കൊക്കൊക്കോള കേരളം വിടുന്നു

Cola

മുപ്പത്തിയഞ്ചേക്കര്‍ ഭൂമിയും കെട്ടിടവും കേരളാ സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ച് കൊക്കോക്കോള കേരളം വിടുന്നു. മറ്റൊരു ലോകപ്രശസ്ത സോഫ് ഡ്രിങ്ക് ബ്രാന്റായ പെപ്‌സി നേരത്തെ തന്നെ കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതോടെ ഫുഡ് ആന്റ് ബിവറേജസ് രംഗത്തെ അന്താരാഷ്ട്ര പ്രശസ്തിയുള്ള രണ്ട് ബഹുരാഷ്ട്രകമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് സ്ഥലം വിടുന്നത്. ഇത് സൂചിപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്ത് കൊക്കോക്കോള ഇന്ത്യയുടെ ഉടമകളായ ഹിന്ദുസ്ഥാന്‍ കൊക്കൊക്കോള ബിവറേജസ് ചീഫ് എക്‌സിക്ക്യൂട്ടിവ് ഓഫീസര്‍ ജൂവാന്‍ പാബ്‌ളോ റോഡിഗ്രസ് ട്രൊവാറ്റോ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്.

1997 ല്‍ ഇ കെ നയനാരുടെ നേതൃത്വത്തിലുള്ള അന്നത്തെഇടതു സര്‍ക്കാരാണ് കൊക്കോക്കൊളയെ കേരളത്തിലേക്കെത്തിച്ചത്. പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് 35000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 35 ഏക്കര്‍ സ്ഥലവും നല്‍കിയത്. കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തിലേക്ക് ഒരു ബഹുരാഷ്ട്ര കമ്പനിയെത്തുക എന്നത് വലിയ സംഭവമായി കൊട്ടിഘൊഷിക്കപ്പെട്ടു.

എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം വലിയ കുടിവെള്ള ക്ഷാമം സൃഷ്ടിക്കുന്നുവെന്നും ലക്ഷക്കണക്കിന് ഘനലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നുവെന്നും പറഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചു. അതോടൊപ്പം കമ്പനി പുറംതള്ളുന്ന മാലിന്യത്തില്‍ കാഡ്മിയത്തിന്റെ അംശം ഉളളത് കൊണ്ട് മണ്ണ് വലിയ തോതില്‍ മലിനീകരിക്കപ്പെടുന്നുവെന്നും ഇതോടെ കൃഷി അസാദ്ധ്യമായിരിക്കുന്നുവെന്നുവെന്ന വാദവും ഉയര്‍ന്നു. ഇതിന്റെയെല്ലാം ഫലമായി ജനതാദള്‍ ഭരിച്ചിരുന്ന പെരുമാട്ടി പഞ്ചായത്ത് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു.

Share this story