എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം; നാഷണൽ കോൺഫറൻസിനുള്ള ഫണ്ട് പിൻവലിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്
എംജി സർവകലാശാലയിലെ ‘പാറ്റ’ പോസ്റ്റർ വിവാദത്തിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. നാഷണൽ കോൺഫറൻസുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ സ്ഥാപിച്ച പോസ്റ്ററിൽ ‘പാറ്റ’യുടെ ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്നാണ് കോൺഫറൻസിന് സർവകലാശാല അനുവദിച്ച ധനസഹായം പിൻവലിക്കുമെന്ന് യൂണിയന് മുന്നറിയിപ്പ് നൽകിയത്.
അടുത്ത മാസം ആദ്യം നടക്കാനിരിക്കുന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായി വിദ്യാർഥി യൂണിയൻ ക്യാമ്പസിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തെ പരാമർശിച്ചുള്ള പോസ്റ്ററിൽ ‘പാറ്റ’യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വൈസ് ചാൻസലറുടെ എതിർപ്പിന് ഇടയാക്കിയത്. പോസ്റ്റർ ഉടൻ നീക്കം ചെയ്യണമെന്ന് വിസി ആവശ്യപ്പെട്ടെങ്കിലും, അതിന് പ്രതിഷേധമായി വിദ്യാർഥി യൂണിയൻ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു.
തുടർന്നാണ് കോൺഫറൻസിന് സർവകലാശാല അനുവദിച്ച ധനസഹായം പിൻവലിക്കുമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ യൂണിയന് കത്ത് നൽകിയത്.സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണൽ കോൺഫറൻസ് നടത്തുന്നത്. 375000 രൂപ ആകെ അനുവദിച്ചു. ഇതിൽ 281000 രൂപ വിദ്യാർത്ഥി യൂണിയന് കൈമാറി. ഈ പണം തിരികെ പിടിക്കുമെന്നാണ് രജിസ്ട്രാർ സർവകലാശാല യൂണിയന് നൽകിയ കത്തിൽ പറയുന്നത്.എന്നാൽ ഭീഷണിപ്പെടുത്തി പിൻവാങ്ങിക്കാനാവില്ലെന്നും, തങ്ങൾ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് യൂണിയന്റെ നിലപാട്.
എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ നടപടിയെടുത്തതെന്നാണ് വിദ്യാർഥി യൂണിയന്റെ ആരോപണം. നിലവിലെ നിലപാട് തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. അതേസമയം, സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയ സന്ദേശമുള്ള പോസ്റ്ററുകൾ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ. ഡോ. ഡി. മാവോയുടെ നിയമനവും സെനറ്റ് പുനഃസംഘടനയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരത്തെയും സർവകലാശാല ഭരണസമിതിയും വിദ്യാർഥി യൂണിയനും തമ്മിൽ തർക്കം നിലനിന്നിരുന്നു.
