വിസി നിയമനത്തിലെ ഒത്തുതീർപ്പ്: സിപിഎമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന വാർത്ത തള്ളി ടിപി രാമകൃഷ്ണൻ
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലെ ഒത്തുതീർപ്പിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയെന്ന വാർത്ത തള്ളി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിദ്യാർഥികൾക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനത്തിൽ സർക്കാർ എത്തിയതെന്നും അതിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നുവെന്ന വാർത്ത തെറ്റെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ ഗൗരവമുള്ളതാണ്. ഈ മേഖല കാലങ്ങളായി സംഘർഷഭരിതമായി മുന്നോട്ടുപോകുന്നത് വിദ്യാർഥികൾക്ക് സഹായകരമാകില്ല. സർവകലാശാലകളിൽ ചില സാഹചര്യങ്ങളിൽ ചില പ്രശ്നങ്ങൾ ഉയർന്നുവന്നു. അത് അവസാനിപ്പിക്കണം എന്ന നിലപാട് കോടതി ഉൾപ്പെടെ എടുത്തതാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പിലെത്തിയതെന്ന് ടി പി രാമകൃഷ്ണൻ വിശദീകരിച്ചു.
വിസി നിയമനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഗവർണറുമായുള്ള ഒത്തുതീർപ്പ് അറിയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നതായി വാർത്തകൾ വന്നിരുന്നു.
