നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി മുഴക്കിയ കണ്ടക്ടർ അറസ്റ്റിൽ; പിടിയിലായത് കൊടുംക്രിമിനൽ

കേസ്

കൊച്ചി: കൊച്ചിയിൽ പ്രവാസി മലയാളിയുടെ കാർ തടഞ്ഞുനിർത്തി കണ്ടക്ടർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ പള്ളുരുത്തിയിൽ താമസിക്കുന്ന മുഹമ്മദ് അൻസാർ (27) എന്നയാളാണ് പിടിയിലായത്. ലഹരിയിലായിരുന്ന ഇയാൾ ചുണ്ടിൽ കത്തിച്ച സിഗരറ്റുമായി കാറിന് മുന്നിൽ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഒരു മാസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെയും പ്രതി ആക്രമിച്ചു. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിലിന്റെ മുഖത്തടിച്ച് പരുക്കേൽപ്പിച്ച ഇയാളെ ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് ഉദ്യോഗസ്ഥർ കീഴടക്കിയത്. ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് 3:30-ഓടെ കലൂർ ദേശാഭിമാനി ജംക്‌ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യുകെയിൽ ജോലി ചെയ്യുന്ന ഷാജി ജോസഫും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് പ്രതി സഞ്ചരിച്ചിരുന്ന 'ശക്തി' എന്ന സ്വകാര്യ ബസ് അപകടകരമായ രീതിയിൽ വെട്ടിച്ചു കയറ്റുകയും സഡൻ ബ്രേക്കിട്ട് നിർത്തുകയും ചെയ്ത് റോഡിന്റെ വലതുവശത്ത് ബസ് നിർത്തി ആളിറക്കിയത് ചോദ്യം ചെയ്തതാണ് അൻസാറിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കാറിന്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ച ഇയാൾ, അത് സാധിക്കാതെ വന്നതോടെ ബോണറ്റിലും വിൻഡ്ഷീൽഡിലും ശക്തമായി അടിച്ച് ഭയപ്പെടുത്തുകയായിരുന്നു.

പ്രതിയുടെ അക്രമം കണ്ടു ഭയന്ന കുടുംബം നിലവിളിക്കുന്നതും ഷാജി പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുന്നതും പ്രചരിച്ച വീഡിയോയിലുണ്ട്. പ്രദേശത്തുകൂടി പോയ ബൈക്ക് യാത്രക്കാരാണ് അൻസാറിനെ പിടിച്ചുമാറ്റിയത്. നഗരത്തിൽ സർവീസ് നടത്തുന്ന 'അലങ്കാർ' എന്ന ബസിലെ കണ്ടക്ടറായ അൻസാർ നിരവധി മോഷണ-അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ട്രെയിനുകളിലും ബസുകളിലും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാൾ, താൻ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരുടെയും സാധനങ്ങൾ കവർന്നിട്ടുണ്ടെന്നാണ് സംശയം. അതേസമയം, നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമങ്ങൾ വർധിച്ചുവരുമ്പോഴും പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും നാട്ടുകാർക്കിടയിൽ ശക്തമാണ്.

Tags

Share this story