പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഘർഷം; കോഴിക്കോട് എൻഐടി ക്യാമ്പസ് അടച്ചു

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി സമരത്തിന് പിന്നാലെ ക്യാമ്പസ് അടച്ചു. ഇന്ന് മുതൽ നാലാം തീയതി വരെ ക്യാമ്പസ് അടച്ചിടുമെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. ഈ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ, പ്ലേസ്‌മെന്റ്, കൂടിക്കാഴ്ചയൊക്കെ മാറ്റിയിട്ടുണ്ട്. വിദ്യാർഥികളോട് ഹോസ്റ്റൽ പരിസരം വിട്ടുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. 

രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജിൽ ഒരു സംഘം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ 'ഇന്ത്യ രാമ രാജ്യമല്ല' എന്ന പ്ലക്കാർഡുയർത്തി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്തു. എൻ.ഐ.ടി സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.

പ്രതിഷേധം കനത്തതോടെ സസ്പൻഷൻ പിൻവലിച്ചു. അപ്പീൽ അതോറിറ്റി വിദ്യാർഥിയുടെ അപ്പീൽ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്. സസ്പൻഷനെതിരായ പ്രതിഷേധ സമരത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. എസ്എഫ്‌ഐ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്ക് പരുക്കേറ്റു. ഇതേ തുടർന്നാണ് ക്യാമ്പസ് അടച്ചിടാൻ തീരുമാനിച്ചത്.

Share this story