വന്ദേ ഭാരത് എക്‌സ്പ്രസിനെ ഉദ്ഘാടന ദിവസം കോണ്‍ഗ്രസ് ഷൊര്‍ണൂരില്‍ തടയും; സമരം പ്രഖ്യാപിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

MP

സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ദിവസം തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ട്രെയിന് ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയുക. താന്‍, അയച്ച കത്തിന് മറുപടി പോലും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എം പി ആരോപിച്ചു.

വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടന ദിവസമായ ഏപ്രില്‍ 25 ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ തന്നെ തടയാനാണ് തീരുമാനം. ഷൊര്‍ണൂര്‍ ജംഗ്ഷന്‍. ദക്ഷിണേന്ത്യയില്‍ തന്നെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. പാലക്കാട് ജില്ലയില്‍ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയില്‍വേ ഉന്നയിച്ച കാരണം വേഗത്തെ ബാധിക്കുമെന്നാണ്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ തന്നെ വള്ളത്തോള്‍ നഗര്‍ മുതല്‍ കാരക്കാട് വരെ 15 കി. മീ. വേഗത്തിലാണ് ട്രെയിനിന് പോകാന്‍ കഴിഞ്ഞുള്ളൂവെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തി ചെവ്വാഴ്ച്ച രാവിലെ 10.30-ന് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക. 20 മിനിറ്റാണ് ഉദ്ഘാടന സംഗമത്തില്‍ അദേഹം പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുക്കാത്ത വിധത്തിലാണ് പുതിയ സമയക്രമം. പകരം റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കും.

Share this story