കോവളത്ത് കടലിനടിയിൽ കണ്ടെയ്‌നർ ഭാഗം കണ്ടെത്തി; എം എസ് സി എൽസ-3യിലേതെന്ന് സൂചന
Nov 12, 2025, 15:03 IST
കോവളത്ത് കടലിനടിയിൽ കണ്ടെയ്‌നറിന്റെ ഭാഗം കണ്ടെത്തി. മെയ് 25ന് കടലിൽ മുങ്ങിയ എം എസ് സി എൽസ-3 കപ്പലിലെ കണ്ടെയ്‌നറിന്റെ ഭാഗമാണിതെന്നാണ് സൂചന. കപ്പൽ മുങ്ങിയതിന് ശേഷം ഒഴുകി നടന്ന കണ്ടെയ്‌നറുകൾ വിവിധ തീരങ്ങളിൽ അടിഞ്ഞിരുന്നു. എന്നാൽ ഇതാദ്യമായാണ് കടലിന് അടിയിൽ നിന്നും കണ്ടെയ്‌നർ കണ്ടെത്തുന്നത്
കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പി തൊഴിലാളികളാണ് ഇതുസംബന്ധിച്ച് ആദ്യ സൂചന നൽകിയത്. തുടർന്ന് രണ്ട് ദിവസമായി നടത്തി വന്ന തെരച്ചിലിലാണ് കണ്ടെയ്‌നർ കണ്ടെത്തിയത്. കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണ് ഇതുള്ളത്
ഫ്രണ്ട് ഓഫ് മറൈൻ ലൈഫ്, സ്‌കൂബ ഡൈവേഴ്‌സ് എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തിയത്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കുകപ്പൽ മുങ്ങിയത്. 600ഓലം കണ്ടെയ്‌നറുകളാണ് കപ്പലിൽ അപകടസമയത്തുണ്ടായിരുന്നത്.
