ആലപ്പുഴയിലെ വിവാദ ‘രക്ഷാപ്രവര്‍ത്തനം’ : ഗണ്‍മാന്‍മാര്‍ ഒളിവില്‍

Gun Man Metro

ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാര്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണസംഘം. അഞ്ചുപേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കായി കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്‌ഐടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടാന്‍ ഇവര്‍ ശ്രമിച്ചത്. സന്ദീപും അനില്‍ കല്ലിയൂരും മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി ജാമ്യം നേടി സുരക്ഷിതരാകാന്‍ ശ്രമിച്ചെങ്കിലും ഗുരുതര വകുപ്പുകള്‍ ചേര്‍ന്ന് എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ഈ നീക്കം ചെറുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ കൂടി നിര്‍ദേശപ്രകാരം ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയത്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവര്‍ക്കെതിരായാണ് കേസ്. ഇവര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. പുനരന്വേഷണത്തിന് കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ഇതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പകപോക്കലല്ലെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനമെടുക്കുകയായിരുന്നു. അതേസമയം കേസ് ഡയറി തിരുത്തി എന്ന ആരോപണത്തിലും മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എസ്‌ഐടി കടന്നിരുന്നു.

Tags

Share this story