നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ പക: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ദമ്പതികള്‍

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള വിരോധം മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി ദീപാങ്കര്‍ മാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാജി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായതോടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വന്നു പോയവരെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇതിനിടയിലാണ് മാജിയുടെ നാട്ടുകാരായ ദമ്പതികള്‍ ഈ ക്വാര്‍ട്ടേഴ്‌സില്‍ വരാറുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് കിട്ടിയത്.

മാജി കൊല്ലപ്പെട്ട ദിവസം ഇവര്‍ ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നുവെന്നും വ്യക്തമായതോടെ അന്വേഷണം ഇവരിലേക്ക് നീണ്ടു. പെരിന്തല്‍മണ്ണയില്‍ മറ്റൊരിടത്ത് താമസിച്ചിരുന്ന ഇവര്‍ തിരികെ നാട്ടിലേക്ക് പോയതായി മനസിലാക്കിയ പൊലീസ് പശ്ചിമ ബംഗാള്‍ പൊലീസിന്റെ സഹായം തേടി. പ്രതികളായ ദമ്പതികളെ തടഞ്ഞു വെച്ച ശേഷം പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദീപാങ്കര്‍ മാജിയെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ സമ്മതിച്ചത്.

Share this story