സിപിഐഎമ്മിനെ പ്രതിയാക്കുന്നു; കരുവന്നൂരിലേത് രാഷ്ട്രീയ പകപോക്കൽ: ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ
കോട്ടയം: ഇ ഡിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടികളെ ഇ ഡി പ്രതികളാക്കുകയാണെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. കരുവന്നൂര്‍ ബാങ്കിലെ വിഷയമുയര്‍ത്തിയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. സ്ഥാപനത്തില്‍ അഴിമതി നടത്തിയവരുണ്ട്. അവരെ കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതാണ്. അവര്‍ കേസില്‍പ്പെട്ടു. ആ ഘട്ടത്തിലാണ് ഇ ഡി വരുന്നത്. കേസില്‍പ്പെട്ട ചിലരെ ഇ ഡി സ്വാധീനിച്ചു. അവരെ പിന്നീട് മാപ്പ് സാക്ഷിയാക്കി. അതിന് ശേഷം ഇ ഡിയോ ഇഡിയെ നയിക്കുന്നവരോ മനസില്‍ കാണുന്ന കാര്യങ്ങള്‍ മാപ്പ് സാക്ഷികള്‍ പറയേണ്ട സ്ഥിതിയാണുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രതികളെ മാപ്പ് സാക്ഷികളാക്കി എഴുതി വാങ്ങുന്ന സ്റ്റേറ്റ്‌മെന്റുകള്‍ വലിയ തെളിവാണെന്ന് പറഞ്ഞ് സിപിഐഎമ്മിനെ ഇ ഡി പ്രതിയാക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി ആരൊക്കെ വന്നോ അവരൊക്കെ കരുവന്നൂര്‍ കേസില്‍ പ്രതിയായി. എങ്ങോട്ടാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ചോദിച്ച പിണറായി വിജയന്‍ ഇ ഡിയുടെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്നും ചോദിച്ചു. ഇ ഡി രാഷ്ട്രീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നോക്കുകയാണ്. സഹകരണ മേഖലയെ നന്നാക്കാനല്ല, മറിച്ച് തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. സഹകരണ മേഖലയില്‍ അഴിമതി തൊട്ടുതീണ്ടാന്‍ പാടില്ല. അതായിരുന്നു സഹകരണ ബാങ്കിന്റെ പ്രത്യേകത. അതേ രീതിയില്‍ നിലനില്‍ക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം ഇത്തിത്താനം ജനതാ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മാളേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇ ഡി നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പിണറായി വിജയന്റെ പ്രതികരണം.
