സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; വിപുലീകൃത സംസ്ഥാന സമിതിക്കുള്ള കരട് രേഖ തയ്യാറാക്കൽ പ്രധാനം
തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട രേഖയുടെ കരട് തയ്യാറാക്കലാണ് ഇന്നും നാളെയും ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ മുഖ്യ അജണ്ട. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ് തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള തിരുത്തല്‍ നടപടികളും ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുമായിരിക്കും രേഖയുടെ ഉള്ളടക്കം.
സിപിഐഎമ്മിന്റെ സംഘടനാ സംവിധാനത്തിനും രാഷ്ട്രീയത്തിനും വലിയ തിരിച്ചിടിയാണ് തിരഞ്ഞെടുപ്പ് പരാജയം ഏല്‍പ്പിച്ചിട്ടുള്ളത്. ഈ രാഷ്ട്രീയ പ്രതിസന്ധിയെ ഏത് വിധത്തില്‍ മറികടക്കും എന്നത് തന്നെയാകും പ്രധാന ചര്‍ച്ച. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയാണ് കോഴിക്കോട് വിപുലീകൃത സംസ്ഥാന സമിതി നടക്കുക. ഈ ചര്‍ച്ചകള്‍ക്ക് ആധാരമാകുന്ന തിരുത്തല്‍ രേഖ തയ്യാറാക്കാനാണ് ഇന്നും നേതൃയോഗങ്ങള്‍ ചേരുന്നത്.
അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍, സിപിഐയുമായി വീണ്ടും ചര്‍ച്ചയ്ക്ക് സിപിഐഎം തയ്യാറെടുക്കുകയാണ്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയവും ചര്‍ച്ച ചെയ്യും. സിപിഐഎം നിലപാട് അറിയിക്കുന്നത് വരെ കടുത്ത തീരുമാനം ഉണ്ടാകില്ലെന്ന് സിപിഐ ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്ന് സിപിഐ നേതൃയോഗങ്ങളില്‍ ധാരണയായി.
