ടിപിയെ 51 വെട്ട് വെട്ടി കൊന്നിട്ടും രമക്ക് നേരെ ആക്രോശിക്കുകയാണ് സിപിഎം: വിഡി സതീശൻ

satheeshan

ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ അവർ വീണ്ടും രമക്ക് നേരെ ആക്രോശവുമായി വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമയെ സഹോദരിയെ പോലെ സംരക്ഷിക്കും. ഒരാളും അവരുടെ മീതെ കുതിര കയറാൻ വരേണ്ട എന്നും വിഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു

രമ വേദന സഹിക്കാനാകാതെ പോയി പ്ലാസ്റ്റിറട്ടതാണ്. പരുക്കൊന്നും പറ്റാതെ പ്ലാസ്റ്ററിട്ട് നൽകുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയെങ്കിൽ അതിന് ഉത്തരം നൽകേണ്ടത് ആരോഗ്യമന്ത്രിയാണ്. വെറുതെ രമയെ അപമാനിക്കുകയാണ്. അവരെ അധിക്ഷേപിക്കാൻ കിട്ടുന്ന ഒരവസരവും സിപിഎം കളയില്ല. 

രമക്ക് ചുറ്റും സംരക്ഷണ വലയം തീർത്ത് ഒരു സഹോദരിയെ പോലെ സംരക്ഷിക്കും. വിധവയായ ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കുന്നത് കേരളം കണ്ടുകൊണ്ട് നിൽക്കുകയാണെന്ന് മറക്കേണ്ടെന്നും സതീശൻ പറഞ്ഞു. 

കൊച്ചി നഗരസഭക്ക് 100 കോടി പിഴ ചുമത്തിയ ട്രൈബ്യൂണലിന്റെ വിധി സർക്കാരിനും നഗരസഭക്കുമേറ്റ തിരിച്ചടിയാണെന്നും സതീശൻ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഈ പിഴ കൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. തീപിടിത്തത്തിന് വഴിവെച്ച ഉത്തരവാദികളിൽ നിന്ന് പിഴ ഈടാക്കണം. ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടല്ല പിഴയടക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

Share this story