വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യും; ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം വി ഗോവിന്ദന്‍
കോഴിക്കോട്: ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെ വേണമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. ബിജെപി കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ശ്രമം നടത്തുകയാണ്. വലതുപക്ഷം മേല്‍കൈ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേരത്തെ സംസ്ഥാന-കേന്ദ്ര ഘടകങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് വിശാല യോഗം ചര്‍ച്ച ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് രേഖയിൽ സംസ്ഥാന കമ്മിറ്റി തിരുത്തൽ വരുത്തിയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി
മുസ്ലിം ലീഗിനെതിരെയും എം വി ഗോവിന്ദന്‍ വിമര്‍ശനം ഉയര്‍ത്തി. ഭരണത്തില്‍ പങ്കാളിത്തം ഉണ്ട് എന്നതുകൊണ്ട് വര്‍ഗീയ ശക്തികളോട് ചേരാന്‍ മുസ്ലിം ലീഗിന് മടിയില്ല. ന്യൂനപക്ഷത്തിന്റെ പേര് പറയുകയും വര്‍ഗീയ ശക്തികളോട് ചേരുകയും ചെയ്യുന്നു. പിഎംശ്രീയില്‍ ഉള്‍പ്പെടെ അത് വ്യക്തമാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
പോരായ്മകള്‍ തിരുത്താന്‍ ഗൗരവമായ ഇടപെടല്‍ നടത്തണം. പ്രാദേശികതലത്തില്‍ വരെ അത്തരം ഇടപെടലുകള്‍ നടത്തും. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം ഉയര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തണം എന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.
വിപുലീകൃത സംസ്ഥാന സമിതിക്കെതിരായ വിമര്‍ശനങ്ങളിലും പാര്‍ട്ടി സെക്രട്ടറി മറുപടി നല്‍കിയ വിപുലീകൃത സംസ്ഥാന സമിതി ഭരണഘടനാപരമാണോയെന്ന ചോദ്യത്തിന് പാര്‍ട്ടി ഭരണഘടനപ്രകാരം ഇത്തരം ചര്‍ച്ചകള്‍ക്ക് അവകാശമുണ്ടെന്നും ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പ്രാദേശിക പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന സമിതി നേരിട്ട് ഇടപെടും. സംസ്ഥാന സമിതി തന്നെ പരാതി പരിഹരിക്കാന്‍ നേരിട്ട് താഴേ ഘടകങ്ങളിലേക്ക് പോകും. നേരത്തെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന പരാതികള്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കുകയായിരുന്നു. അത് വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
