ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമായി; സ്‌പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി
ശബരിമലയിൽ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി, സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്‌സുകളിൽ എല്ലായിടത്തും കുടിവെള്ളം ഉറപ്പാക്കും
കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നൽകും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശ്ശൂരിൽ നിന്നുള്ള എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും. ഇന്ന് സന്നിധാനം സാധാരണ നിലയിലാണ്. നട തുറന്നത് മുതൽ സുഗമമായി ഭക്തർ ദർശന ംനടത്തുന്നുണ്ട്.
