വാടക കൂട്ടി നൽകാത്തതിന്റെ പേരിൽ കൊടുംക്രൂരത; കൊല്ലത്ത് വീട് ഇടിച്ചുനിരത്തി ഉടമ, വസ്‌ത്രങ്ങളും ഗൃഹോപകരണങ്ങളും നശിച്ചു
കൊല്ലം: ചിതറയിൽ വാടക തർക്കത്തെത്തുടർന്ന് ഉടമ വീട് ഇടിച്ചുനിരത്തി. ചിതറ സ്വദേശി അബ്‌ദുൾ വാഹിത്, സുഹറ ബീവി എന്നിവർ താമസിച്ച വീടാണ് ജെസിബി ഉപയോഗിച്ച് തകർത്തത്. വാടകക്കാരും ഉടമയും തമ്മിലുള്ള തർക്കം കോടതിയിൽ നിലനിൽക്കെയാണ് അതിക്രമം
വർഷങ്ങളായി അബ്‌ദുൾ വാഹിതും സുഹറ ബീവിയും ഈ വാടക വീട്ടിലാണ് താമസിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് വീട്ടുടമ വാടക കൂട്ടി ചോദിച്ചു. വാടക കൂട്ടി നൽകാൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ തർക്കത്തിലായി. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും വാടകക്കാർക്ക് അനുകൂലമായിരുന്നു ഉത്തരവ്. ഇതിനിടെയാണ് വീട് തകർത്തത്.
വാടക തർക്കവുമായി ബന്ധപ്പെട്ട് അബ്‌ദുൾ വാഹിതും സുഹറ ബീവിയും പൊലീസ് സ്റ്റേഷനിലേക്ക് പോയ സമയത്താണ് ഉടമയുടെ നേതൃത്വത്തിൽ വീട് പൊളിച്ചത്. വീട് പൂർണമായും തകർത്തു. ഇവരുടെ വസ്‌ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളുമെല്ലാം നശിച്ചു. കിണറും ശുചിമുറിയും ഉൾപ്പെടെ നശിപ്പിച്ചു. സംഭവത്തിൽ ഇരുകൂട്ടരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
