കുറുപ്പല്ല, പ്രചരിച്ചത് ദാമോദര മേനോന്റെ ചിത്രം; ഫോണിൽ സംസാരിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി

സുകുമാര

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് വിശദീകരിച്ചു ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്തു സെന്റ് ഭൂമിയുണ്ട്. രേഖകൾ പൊലീസ് പൊലീസ് പരിശോധിച്ചു. പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് ദാമോദര മേനോൻ പറഞ്ഞതായും പൊലീസ് അറിയിച്ചു.

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള വ്യക്തിയെ കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്.

പാസ്‌പോർട്ട് തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേത്

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

Tags

Share this story