ഡാറ്റ ചോർച്ച വിവാദം: ജീവനക്കാരുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്ത് നൽകിയെന്ന് ചെന്നിത്തല
ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോർന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രമേശ്ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ തേടി സ്പാർക്കിന് കത്തയച്ചെന്നും ഡാറ്റ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഓഫീസ് കത്തയക്കില്ലെന്നും ചെന്നിത്തല പറഞ്ഞു
ഇതുസംബന്ധിച്ച കത്തും ചെന്നിത്തല പുറത്തുവിട്ടു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവുവാണ് ഡാറ്റ എടുക്കാൻ സ്പാർക്കിന് കത്ത് അയച്ചത്. എല്ലാ വകുപ്പുകളിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു
കെ സ്മാർട്ട് വഴി എക്‌സൽ ഷീറ്റുകൾ ആക്കി നൽകാൻ ആവശ്യപ്പെട്ടു. പിആർഡി സ്‌പെഷ്യൽ സെക്രട്ടറിക്ക് വിവരങ്ങൾ കൈമാറാനായിരുന്നു നിർദേശം. മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോർത്തലാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു
