ഡൽഹി സമരം; എം.കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം
കേന്ദ്ര സർക്കാരിർ കേരളത്തോട് അവഗണനയും പ്രതികാര നടപടികളും സ്വീകരിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8ന് നടത്തുന്ന സമരത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറി.
സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ രാജീവ് ധരിപ്പിച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവയ്ക്കുന്നു. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറയ്ക്കുന്നതിനുള്ള സഹായവും ജിഎസ്ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനം സ്വീകരിക്കുന്നു. വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു.
ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിന്റെ പ്രതിഷേധത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി രാജീവ് പറഞ്ഞു. തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു.