സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു

ഡെങ്കിപ്പനി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും ഷിഗെല്ലയും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം 31 പേർക്കാണ് ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടമായത്. ഇതിൽ പത്തു മരണങ്ങളും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് എന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഇതുവരെ 3497 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പതിനായിരത്തിലധികം ആളുകൾക്ക് (10131 പേർ) രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 105 പേർക്കാണ് പുതുതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇടവിട്ട് പെയ്യുന്ന മഴ മൂലം കൊതുകുകൾ പെരുകുന്നതാണ് ഈ രോഗവ്യാപനത്തിന് പ്രധാന കാരണം.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ഉണ്ടായ പോരായ്മകൾ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 'ഡ്രൈ ഡേ' ആയി ആചരിക്കാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനിക്ക് പുറമേ ആശങ്കയുണർത്തി ഷിഗെല്ല രോഗബാധയും സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. ഇതിനകം 167 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 74 പേർക്ക് കൂടി രോഗബാധ സംശയിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ബാധിച്ച് ഇതുവരെ ആറു പേരാണ് മരണപ്പെട്ടത്.

Tags

Share this story