പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്; പുതിയ ഫോര്‍മുലയുമായി ദേശീയ നേതൃത്വം

Pinarayi Binoy

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടതോടെ പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്. നിലവിലെ സാഹചര്യത്തില്‍ മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം അവസാനിപ്പിക്കാണ് സിപിഎമ്മും സിപിഐയും ലക്ഷ്യമിടുന്നത്.

ഇരു വിഭാഗങ്ങളും പരസ്പരം കൊമ്പുകോര്‍ത്തതോടെ പദവി തന്നെ വേണ്ടെന്ന് വയ്ക്കാനുള്ള ഫോര്‍മുലയാണ് ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്നത്. തുടര്‍ തീരുമാനങ്ങളില്‍ സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തത വരുത്തും. തര്‍ക്കം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം ദേശീയ നേതൃത്വം വിലയിരുത്തി. ഇതോടെ മുന്നണി ബന്ധം ഉലക്കുന്ന ഒന്നിനുമില്ലെന്ന നിലപാടിലേക്ക് സിപിഐയും എത്തിയെന്നാണ് വിവരം. പദവി വേണമെന്ന് സിപിഐയും പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആണ് തുടര്‍ തീരുമാനങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത്.

സിപിഎം മുൻ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് വേണ്ടിയും സിപിഐ മുന്‍മന്ത്രിയും സിപിഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് കെ .രാജന് വേണ്ടിയുമാണ് പ്രതിപക്ഷ ഉപനേതാവ് പദവിക്കായി നിലകൊണ്ടത്. കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് .കെ മാണിയും പ്രശ്‌നം എത്രയും വേഗം തീര്‍ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടിട്ടും എല്‍ഡിഎഫ് യോഗം പോലും കൃത്യമായ ചേരാനാകാത്തത് ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തര്‍ക്കം കാരണമാണ്.

പദവിയില്‍ തീരുമാനമായിട്ട് മാത്രമേ യോഗത്തിനുള്ളൂ എന്ന നിലപാടിലായിരുന്നു സിപിഐ. പദവി കിട്ടിയേ തീരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പദവി സിപിഎമ്മിനായിരിക്കുമെന്നും താന്‍ കത്ത് കൊടുക്കേണ്ട താമസമേ ഉള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്യമായി പറഞ്ഞതോടെയാണ് ഭിന്നത രൂക്ഷമായത്. വിവാദങ്ങളിൽ മുന്നണിയുടെ അണികൾക്ക് പോലും ആശയക്കുഴപ്പമുണ്ടായതോടെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്.

Tags

Share this story