അൻസിൽ ജലീലിനെതിരെ ദേശാഭിമാനി വ്യാജ വാർത്ത നൽകിയത് സിപിഎം അറിവോടെയെന്ന് സതീശൻ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ എസ് യു നേതാവ് അൻസിൽ ജലീലിന് പോലീസ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ ദേശാഭിമാനി പത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റെ അറിവോടെയാണ് ദേശാഭിമാനി വ്യാജ വാർത്ത നൽകിയത്. അൻസിൽ ജലീലിനെതിരായ കേസ് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കെ എസ് യു നേതാവിനെ സിപിഐഎം അപകീർത്തിപ്പെടുത്തിയെന്നും വ്യാജ വാർത്ത നൽകിയ ലേഖകനെ പിരിച്ചുവിടണമെന്നും വി ഡി സതീശൻ പറഞ്ഞു.

ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അൻസിൽ ജലീലനെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്നും കേസ് അവസാനിക്കുകയാണന്നും പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ദേശാഭിമാനിക്ക് എതിരെ അന്വേഷണം നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ, എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റ് ആയിരുന്ന നിഖിൽ തോമസ് തുടങ്ങിയ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലാണ് കെ എസ് യു സംസ്ഥാന കൺവീനർക്കെതിരെയും പരാതി വന്നത്. അൻസിൽ ജലീൽ കേരള യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്നായിരുന്നു പ്രചാരണം.

Share this story