ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്ററെ പൊലീസ് മർദിച്ചു; മുഖ്യമന്ത്രിക്ക് പരാതി

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്ററെ പൊലീസ് മർദിച്ചു; മുഖ്യമന്ത്രിക്ക് പരാതി

മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ മനോഹരൻ മോറായിയെ പൊലീസ് മർദിച്ചു. ശനിയാഴ്ചയാണ് സംഭവം.

 

ഓഫീസിലേക്ക് പോകുന്നതിനിടെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ കടയിൽ സാധനം വാങ്ങാൻ കയറിയ മനോഹരനെ ചക്കരക്കൽ സിഐഎ. വി ദിനേശനാണ് മർദിച്ചത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ വരുന്ന മുണ്ടയാട് ഹോട്ട്‌സ്‌പോട്ട് മേഖലയല്ല. എന്നിട്ടും സാധനങ്ങൾ വാങ്ങാൻ നിന്നവരെ സി.ഐ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.

 

മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും മനോഹരനെ ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മനോഹരൻ മോറായി. മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലെ വീട്ടിൽ നിന്ന് കണ്ണൂരിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് കടയിൽ കയറിയത്.

സിഐഅകാരണമായിമർദിച്ചെന്ന് മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് കടയിൽ വന്ന എല്ലാവരും നിന്നിരുന്നതെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടു.

Share this story