കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

safna honey trap

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ കൂടുക്കി ക്രൂരമായി മർദിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരിക്കടത്ത് കേസുകളിൽ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതി സഫ്‌നയുടെ പങ്കിലും കൂടുതൽ അന്വേഷണം നടത്തും

സഫ്‌ന ഉൾപ്പെടുന്ന സംഘം മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പറവൂർ സ്വദേശി സഫ്‌ന, വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്

കൊല്ലം നല്ലില സ്വദേശിയായ 30കാരന്റെ പരാതിയിലാണ് കേസ്. സംസാരിക്കാനും കേൾക്കാനും കഴിയാത്തയാളെയാണ് സഫ്‌ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് എറണാകുളം സൗത്തിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. റൂമിലെത്തിയ ഉടനെ സംശയം തോന്നിയ യുവാവ് പുറത്ത് കടക്കാൻ ശ്രമിച്ചെങ്കിലും കുളിമുറിയിൽ ഒളിച്ചിരുന്ന സംഘാംഗങ്ങൾ പുറത്തുവന്നു

ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്‌നക്കൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി. യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ്പ് വഴി ബാങ്കിലുള്ള പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അക്കൗണ്ടിൽ അധികം പണം ഇല്ലാത്തതിനാൽ വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
 

Tags

Share this story