എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്; പെൻഷനും റീത്തും വേണ്ട: 'അമ്മ'യിൽ നിന്ന് രാജി വെച്ച് നടി ലക്ഷ്മിപ്രിയ

ലക്ഷ്മി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അംഗത്വത്തില്‍ നിന്നും രാജിവെച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ലക്ഷ്മിപ്രിയ രാജി അറിയിച്ചത്. വൈകാരിക കുറിപ്പിലൂടെയാണ് രാജി. പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.

ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി', രാജിക്കത്തില്‍ പറയുന്നു.

ഇന്നലെയാണ്  അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. 

Tags

Share this story