വിളയാതെ ഞെളിയരുത്, പണ്ടത്തെ കാലമല്ല: ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി
തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുത്. ആര്യക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും വെള്ളാപ്പള്ളി വിമർശിച്ചു
മുസ്ലിം ലീഗിനെതിരെയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. മുസ്ലിം ലീഗ് മലപ്പുറം പാർട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. താനൊരു വർഗീയവാദിയാണെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു നടക്കുന്നത്. തന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു
തന്റെയുള്ളിൽ ജാതിചിന്തയില്ല. എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്തയുണ്ടാകാറുണ്ട്. താൻ മുസ്ലിം സമുദായത്തിനെ ആക്ഷേപിച്ചിട്ടില്ല, ലീഗിനെയാണ് പറഞ്ഞത്. ആന്റണിയും അച്യുതാനന്ദനും ലീഗിനെതിരെ പറഞ്ഞിട്ടില്ലേ. എന്നാൽ ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണ്. മാധ്യമങ്ങളും ഇതിന്റെ പേരിൽ തന്നെ വേട്ടയാടി
ലീഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവനെന്ന് പറഞ്ഞു. ഇങ്ങനെ തറ പറയുന്നവർ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. തന്നെ വിമർശിക്കുന്ന മിതവാദികൾ എന്ത് ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരാണ് ലീഗുകാർ. മണി പവറും മസിൽ പവറും കൊണ്ട് എന്തും ചെയ്യാമെന്ന അഹങ്കാരമാണ് ലീഗിന്. മതവിദ്വേഷം പരത്തുന്ന മറ്റൊരു പാർട്ടി കേരളത്തിൽ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
