ഡോ. വന്ദന ദാസ് വധം: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ
ഡോ. വന്ദന ദാസിന്റെ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ. താൽപര്യമുള്ള അഭിഭാഷകന്റെ പേര് നിർദ്ദേശിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രവും നൽകി. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് എന്ത് പറയാനുണ്ടെങ്കിലും കേൾക്കാൻ സംസ്ഥാന പൊലീസ് മേധാവി തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഈ മാസം 18ന് വിശദമായ വാദം കേൾക്കും. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും പതിനെട്ടിന് ഹൈക്കോടതി വാദം കേൾക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.