മെമ്മറി കാർ‌ഡ് കാണാതായ കേസിൽ ഡ്രൈവർ യദു കസ്റ്റഡിയിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ ശേഷം ബസിലെ മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു കസ്റ്റഡിയിൽ. തമ്പാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് യദുവിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷൻ മാസ്റ്ററെയും കണ്ടക്റ്ററെയും മൊഴിയെടുത്ത് വിട്ടയച്ചിരുന്നു.

മേയറുമായി തർക്കമുണ്ടായതിന്‍റെ പിറ്റേ ദിവസം എടിഒയ്ക്ക് മൊഴി നൽകാൻ യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഇവിടെ സിസിടിവി ക്യാമറകളില്ല. എന്നാൽ ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതു സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ബസിൽ മൂന്നു നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നു. മേയർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചുവെങ്കിലും മെമ്മറി കാർഡി ലഭിച്ചിരുന്നില്ല.

Share this story