ഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കം
സദാചാര ആക്രമണം നേരിട്ട ‘മിസ’ നാടകം ഡിവൈഎഫ്ഐ വീണ്ടും വേദിയിലെത്തിക്കും. തൃശൂരിലെ സംസ്ഥാന സമ്മേളന വേദിയിൽ തന്നെ നാടകം അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു. നാടകം ആരെയാണോ ബാധിക്കുന്നത്, അവർക്ക് നന്നായി മുറിവേറ്റുവെന്നതിന്റെ തെളിവാണ് അപവാദ പ്രചാരണമെന്ന് പ്രധാന വേഷത്തിലെത്തിയ നടി ചിന്നൂസ് ചിലങ്ക പറഞ്ഞു.
തൃശൂരിൽ തുടരുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകമാണ് സൈബറിടങ്ങളിൽ രൂക്ഷമായ സദാചാര ആക്രമണത്തിന് വിധേയമായത്. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് അതിക്രൂരമായ ഭരണകൂട പീഡനം നേരിട്ട ദക്ഷിണേന്ത്യൻ നടിയും സാമൂഹിക പ്രവർത്തകയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം.
നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ വേഷം മാത്രം മുൻനിർത്തിയാണ് സദാചാര പ്രചാരണം നടക്കുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. വിവാദത്തിന് പിന്നാലെ നാടകം വീണ്ടും വേദിയിലെത്തിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.നാടകത്തിലെ ചില രംഗങ്ങൾ വെട്ടിമാറ്റി പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.‘മിസ’ നാടകത്തിനെതിരായ സൈബർ ആക്രമണത്തിൽ സർഗാത്മക പ്രതിഷേധം ഉയർത്താൻ പുരോഗമന കലാസാഹിത്യ സംഘവും ആഹ്വാനം ചെയ്തു. നടൻ ജോയ് മാത്യു അടക്കമുള്ളവരും നാടകത്തെ പിന്തുണച്ച് രംഗത്തെത്തി.
