ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: തകർന്ന വാഹനത്തിന്റെ ഡ്രൈവറെ സിപിഎം സഹായിക്കില്ല; പ്രോസിക്യൂഷൻ ആയുധമാക്കുമെന്ന് വിലയിരുത്തൽ

House Raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പുതിയ വിവാദം. ആക്രമണത്തിനിടയിൽ തകർന്ന വാഹനത്തിന്റെ ഡ്രൈവറെ സഹായിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഡ്രൈവറെ സഹായിച്ചാൽ അത് കേസിൽ പ്രോസിക്യൂഷൻ വലിയ ആയുധമാക്കുമെന്നും കേസിന് തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. നിലവിൽ ഈ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാണ് ഡ്രൈവറായ ശ്യാംരാജ്.

​ആക്രമണത്തിൽ ശ്യാംരാജിന്റെ കാറിന്റെ ബോണറ്റും ചില്ലുകളും പൂർണ്ണമായി തകർക്കപ്പെട്ടിരുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ വാഹനം നന്നാക്കാൻ വലിയ തുക ആവശ്യമായി വന്നിരിക്കുകയാണ്. എന്നാൽ, സ്വന്തം പാർട്ടി അംഗവും സിഐടിയു യൂണിയൻ ഭാരവാഹിയുമായ ശ്യാംരാജിനെ പാർട്ടി പൂർണ്ണമായി കൈയൊഴിഞ്ഞ അവസ്ഥയിലാണ്. കുടുംബം പുലർത്താൻ ബുദ്ധിമുട്ടുന്ന അദ്ദേഹം നിലവിൽ പെയിന്റിംഗ് പണിയെടുത്താണ് ജീവിക്കുന്നത്. നേരത്തെ ശ്യാംരാജിനെ സഹായിക്കുമെന്ന് എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ നിയമപരമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.

​അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി ബിനു ഉൾപ്പെടെയുള്ള 12 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ആകെ 26 പ്രതികളുള്ള ഈ കേസിൽ ഒരാൾക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം കോടതി പരിശോധിച്ചിരുന്നു.

Tags

Share this story