ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദമെന്ന് ഇ ഡി; സൂത്രധാരൻ ശിവശങ്കർ

ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്റെ പേരിൽ രണ്ട് കേസുകൾ എടുക്കുന്നത് എങ്ങനെയാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡിയുടെ വാദങ്ങൾ. ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിൽ നിന്നും സ്വപ്‌ന സുരേഷിൽ നിന്നും ഇതുസംബന്ധിച്ച് മൊഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്‌പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദുവെന്നും ഇഡി ആരോപിച്ചു
മുമ്പ് അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞാണ് ശിവശങ്കർ ജാമ്യം നേടിയത്. എന്നാൽ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചു. അതിനാൽ ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇഡി പറഞ്ഞു.