പിണറായിക്കെതിരേ കേസെടുക്കണമെന്ന ഇഡി നിർദേശം; നിയമോപദേശം തേടി സർക്കാർ: ചർച്ചകൾ പുരോഗമിക്കുന്നു

ED PV

തിരുവനന്തപുരം: മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവര്‍ക്കെതിരേ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. വിഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി. ഇഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടിവരുമെന്നാണ് ചര്‍ച്ചയിലെ വിലയിരുത്തല്‍.

എന്നാൽ കോൺഗ്രസിൽ തന്നെ ഇതിന് രണ്ട് അഭിപ്രായങ്ങളുണ്ട്. ഒന്ന് ഉടൻ കേസെടുക്കണം എന്നുള്ള ഒരു വിഭാഗത്തിന്‍റെ വാദവും മറ്റൊന്ന് ഇത് രാഷ്ട്രീയ തിരിച്ചടിയാവുമെന്ന മറ്റൊരു വിഭാഗത്തിന്‍റെ വിലയിരുത്തലുമാണ്.

അതിനിടെ, പിണറായിക്കെതിരേ കേസ് എടുക്കാമെന്ന ഇഡി കത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. വിഷയത്തിൽ എജിയുടെ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഇഡിയുടെ ശുപാർശയിൽ കേസ് എടുക്കണോ, കേസ് എടുക്കാനുള്ള വിവരങ്ങൾ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.

കോടികളുടെ കൈക്കൂലി ചൂണ്ടിക്കാണിക്കുന്നതിനാല്‍ വിജിലന്‍സിന് കൈമാറുന്നതാണ് ഉചിതമെന്നും വിലയിരുത്തലുണ്ട്. നേരിട്ട് കേസ് എടുക്കണമോ, പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് എടുത്താല്‍ മതിയോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. പിന്നാലെ അന്വേഷണം പ്രഖ്യാപിക്കും.

Tags

Share this story