സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിതരണം ഉടൻ തന്നെ പൂർത്തിയാക്കു​ന്ന​തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.​ സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളുള്ള എൽപി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽപി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യുപി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യുപി സ്കൂൾ, ഒന്ന് മുതൽ നാലു വരെയുള്ള എയിഡഡ് എൽപി സ്കൂൾ എന്നിവയിൽ കൈത്തറി യൂണിഫോം വി​ത​ര​ണം ചെ​യ്യും.

എസ്എസ്കെ മുഖേന - കൈത്തറി യൂണിഫോം നൽകാത്ത ഒന്നു മുതൽ 10 വരെ ക്ലാസുകൾ ഉള്ള ഗവൺമെന്‍റ് ഹൈസ്കൂളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലുള്ള പെൺകുട്ടികൾക്കും ബിപിഎൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും, അഞ്ചു മുതൽ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളിലെ അഞ്ചു മുതൽ എട്ട് വരെ ക്ലാസുകളിൽ ഉള്ള പെൺകുട്ടികൾക്കും ബിപിഎൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും, എട്ടു മുതൽ 10 വരെ ക്ലാസുകൾ ഉള്ള ഗവൺമെന്‍റ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ പെൺകുട്ടികൾക്കും ബിപിഎൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും യൂണിഫോം അലവൻസ് ലഭിക്കും.

കൈത്തറി യൂണിഫോം നൽകാത്ത സർക്കാർ സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും,ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഉള്ള എയ്ഡഡ് എൽപിയിലെ എല്ലാ കുട്ടികൾക്കും, അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള എയിഡഡ് യുപിയിലെ എല്ലാ കുട്ടികൾക്കും, ഒന്നു മുതൽ 10 വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ ഒന്നു മുതൽ എട്ട് വരെയുള്ള എല്ലാ കുട്ടികൾക്കും, അഞ്ചു മുതൽ 10 വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ അഞ്ചു മുതൽ എട്ട് വരെയുള്ള എല്ലാ കുട്ടികൾക്കും, എട്ടു മുതൽ 10 വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഡിജിഇ മുഖേന യൂണിഫോം അലവൻസ് ലഭിക്കും. കൈത്തറി യൂണിഫോം ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വിഹിതമാണ്. കേന്ദ്ര ഫണ്ട് ചെലവഴിക്കേണ്ട സർക്കാർ സ്‌കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിനാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ തുക (കുട്ടി ഒന്നിന് 600 രൂപ ക്രമത്തിൽ) എസ് എസ് കെ തിരികെ നൽകി വരുന്നെന്നും മന്ത്രി അറിയിച്ചു.

Share this story