എക്‌സാലോജിക് കേസ്: മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ശ്രമമെന്ന് എംവി ഗോവിന്ദൻ
എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എക്‌സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസർക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.