മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം തടവും 6 ലക്ഷം പിഴയും; അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 രൂപ പിഴ

മലപ്പുറം: പരപ്പനങ്ങാടിയിൽ 14 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവം മറച്ചു വച്ചതിന് അമ്മക്കും അമ്മൂമ്മക്കും 10,000 രൂപ വീതം പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

2020 മേയ് 21നും തുടർന്നുള്ള 2 ദിവസങ്ങളിലുമായി പീഡനത്തിനിരയായ പെൺകുട്ടി സമാന രീതിയിൽ വീണ്ടും പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തിൽ പറയുന്നു. ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ 6 വർഷവും 3 മാസവും കൂടി അധിക തടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

പിഴസംഖ്യ പൂർണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികൾ പിഴയടക്കാത്തപക്ഷം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. തിരൂരങ്ങാടി പൊലീസ് സബ് ഇന്‍സപെക്റ്റർ നൗഷാദ് ഇബ്രാഹിം, ഇന്‍സപെക്റ്റർ വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഷമ മാലികാണ് ഹാജരായത്.

Share this story