ധന പ്രതിസന്ധി: കേന്ദ്രവുമായി ചർച്ചയ്ക്ക് മന്ത്രിയടക്കം നാലംഗ സംഘം ഡൽഹിയിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളിൽ സുപ്രീം കോടതി മുന്നോട്ടുവച്ച പരിഹാര ചർച്ചയ്ക്ക് കേരളം തയാറാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു. നാലംഗ പ്രതിനിധി സംഘമായിരിക്കും സംസ്ഥാന സർക്കാരിനായി ചർച്ചകളിൽ പങ്കെടുക്കുക. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേതൃത്വം നൽകുന്ന സംഘത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരുമുണ്ടാകും.
കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ കോടതിയോട് ഇരുപക്ഷവും സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങൾ സുപ്രീം കോടതി ഗൗരവമായി തന്നെ പരിഗണിച്ചു.
ആദ്യഘട്ടത്തിൽ കേരളത്തിന്റെ ഹർജിയെ പൂർണമായും എതിർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും അനാവശ്യച്ചെലവുകളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വദാം ഉയർത്താനായിരുന്നു ശ്രമം.
എന്നാൽ, കേരളം ഉന്നയിച്ച വിഷയങ്ങൾ മറ്റ് സംസ്ഥാനങ്ങളും അംഗീകരിക്കാൻ തുടങ്ങിയതോടെ, വിഷയം കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യമാണന്നും കോടതിയിൽ പരിഹരിക്കേണ്ട വിഷയമല്ലെന്നുമുള്ള നിലപാടും കേന്ദ്ര സർക്കാരിനായി അറ്റോണി ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് ചർച്ചയിലൂടെ പരിഹാരം തേടേണ്ടതിന്റെ ആവശ്യകതയിലാണ് സുപ്രീം കോടതി ഊന്നിയത്.